Home Featured ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി; കൃഷ്ണ തേജ പുതിയ കളക്ടർ

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി; കൃഷ്ണ തേജ പുതിയ കളക്ടർ

0
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി; കൃഷ്ണ തേജ പുതിയ കളക്ടർ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സർക്കാർ നടപടിയിൽ തിരുത്തലുമായി സംസ്ഥാന സർക്കാർ. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി. പകരം നിയമനം നൽകിയിരിക്കുന്നത് സിവിൽ സപ്ലൈസ് കോർപ്പേറഷൻ ജനറൽ മാനേജറായിട്ടാണ്. ശ്രീറാമിന് പകരം വി ആർ കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ കളക്ടർ.

ശ്രീരാമിനെ നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്നു മുതൽ ശക്തമായ സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഇരിക്കുകയായിരുന്നു. ഈ സാഹചര്യം സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി എല്ലാവരും ഉപയോഗിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിലെ പിടിവാശി വെടിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായത് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള എ പി സുന്നി വിഭാഗം ശക്തമായ പ്രതിഷേധനവുമായി രംഗത്തുവന്നതോടെയാണ്. ഈ വിഷയത്തിൽ സുന്നി നേതാക്കൾ സർക്കാറിനെതിരെ ശ്ക്തമായ നിലപാടും പ്രത്യക്ഷ സമരവുമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് സർക്കാർ തീരുമാനം തിരുത്താൻ തയ്യാറായത്.

നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് അടക്കം കത്തയച്ചിരുന്നു. മലബാറിലെ എ പി സുന്നികളെ അനുകൂലിക്കുന്ന മറ്റ് എംഎൽഎമാരും ഈ വിഷയത്തിൽ സർക്കാർ നിലപാടിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പി.വി. അൻവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

മാധ്യമപ്രവർത്തകനായ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആക്കി നിയമിച്ചത് പൊതുസമൂഹത്തിൽ വ്യാപകമായ പരാതികൾക്ക് ഇടവരുത്തിയിട്ടുണ്ട്. മത- ജാതി ഭേദമന്യേ ഈ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ എതിരഭിപ്രായം ഉയരുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സർക്കാർ നടപടി പുനപരിശേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതു സഹയാത്രികനും മുൻ എംഎ‍ൽഎയുമായ കാരാട്ട് റസാഖും രംഗത്തെത്തയിരുന്നു. സർക്കാർ നിലപാട് തിരുത്തണമെന്നും ഇടതുപക്ഷത്തെ എക്കാലത്തും സഹായിച്ച പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു റസാഖിന്റെ പ്രതികരണം.

ഇത് കൂടാതെ ബഷീറിന്റെ വിഷയം കാന്തപുരം ഏറ്റെടുത്തതു തന്നെയാണ് സർക്കാറിന്റെ തീരുമാനം തിരുത്തുന്നതിലേക്ക് ഇടയാക്കിയത്. ഈ നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തിിയിരുന്നു. മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. ഇതിൽ മലപ്പുറത്തെ മാർച്ചിൽ കാന്തപുരത്തിന്റെ സംഘടന തങ്ങളുടെ കരുത്ത് കാട്ടി. പിണറായിയുടെ തുടർഭരണത്തിന് കൂടെ നിന്നത് കാന്തപുരമായിരുന്നു.

കോഴിക്കോടും മലപ്പുറത്തും കണ്ണൂരും കാസർഗോഡും ആ പിന്തുണ പിണറായിക്ക് കരുത്തായി. എന്നിട്ടും ശ്രീറാമിനെ നിയമിച്ചത് കാന്തപുരത്തിന് ഉൾക്കൊള്ളനായില്ല. കാന്തപുരത്തിന്റെ പത്രമാണ് സിറാജ്. അതിലെ മാധ്യമ പ്രവർത്തകൻ എന്നതിന് അപ്പുറത്തേക്ക് കാന്തപുരവുമായി ബഷീറിന് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു.

ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ അധികാരമുള്ള കലക്ടർ പദവിയിൽ കൊലക്കേസ് പ്രതിയായ ഒരാളെ നിയമിച്ചതിൽ സംസ്‌ഥാനമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ശ്രീരാമിൻ്റെ നിയമനം ന്യായീകരിച്ച് രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയന് സമരവേലിയേറ്റത്തിൻ്റെ തുടക്കത്തിൽ തന്നെ പിടിച്ചു നിൽക്കാനാകാതെ മുട്ടുമടക്കേണ്ടി വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here