
കൊച്ചി: കരുവന്നൂർ ബാങ്കിലെ ക്രമക്കേട് കേസിൽ ന്യായമായ മുൻഗണനാക്രമം നിശ്ചയിക്കുന്നതുവരെ ബാങ്കിൽനിന്ന് ഇനി പണം നൽകരുതെന്ന് ഹൈക്കോടതി നിർദ്ദേശം. ഏറ്റവും അത്യാവശ്യമുള്ളവർക്കു പണം നൽകാം. എന്നാൽ ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ജസ്റ്റിസ് ടി ആർ രവി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. പണം തിരിച്ചുനൽകുമ്പോൾ ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാലാണ് ഇത് നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്.
കാലാവധി പൂർത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് കരുവന്നൂർ ബാങ്ക് അധികൃതർ അറിയിച്ചു. 284 കോടിയുടെ നിക്ഷേപവും ഉണ്ട്. ഇത് അറിയിച്ചതിന് പിന്നാലെ അടിയന്തര ആവശ്യമുള്ളവർക്ക് പണം നൽകുമ്പോൾ അവരുടെ വിവരം കോടതിയെ ധരിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. പണം എങ്ങനെ തിരിച്ചുനൽകാൻ കഴിയുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി പറഞ്ഞു.
നിലവിൽ 60 ലക്ഷം രൂപ മാത്രമാണ് ബാങ്കിൻറെ കൈവശമുള്ളതെന്നും ആസ്തികൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാമെന്നും ബാങ്ക് കോടതിയെ അറിയിച്ചു. കേസ് 10-ാം തീയതി കോടതി വീണ്ടും പരിഗണിക്കും.