
മുംബൈ: ശിവസേനയിൽ വിമതരും ഉദ്ധവ് താക്കറെയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ‘ഞാൻ വാ തുറന്നാൽ ഭൂകമ്പം ഉണ്ടാകുമെന്നും വെറുതെ അതിന് ഇടവരുത്തരുതെന്നും’ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെ മുന്നറിയിപ്പ് നൽകി. താൻ അഭിമുഖം നൽകാൻ തുടങ്ങിയാൽ വൻ ഭൂകമ്പമുണ്ടാകും എന്നായിരുന്നു റാലിയെ അഭിസംബോധന ചെയ്ത് ഷിൻഡെയുടെ വാക്കുകൾ.
എല്ലാവർഷവും താൻ വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോകാറില്ല. ശിവസേനയും അതിന്റെ വളർച്ചയും മാത്രമാണ് എക്കാലവും മനസ്സിൽ ഉണ്ടായിരുന്നതെന്നും ഷിൻഡെ തുറന്നടിച്ചു. ഉദ്ധവിന്റെ പേര് പറയാതെയുള്ള വിമർശനത്തിൽ ബാൽസാഹിബ് താക്കറെയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നു ഷിന്‍ഡെ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയാകുന്നതിനായി താക്കറെയുടെ ആദർശങ്ങളെ അടിയറ വച്ചവരെ എന്ത് പേരിലാണ് വിളിക്കേണ്ടത്? ബിജെപിയുടെ സഖ്യമായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയും കോൺഗ്രസും എൻസിപിയുമായി ചേർന്ന് സഖ്യമുണ്ടാക്കുകയുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെയ്തത്. അത് വൻ ചതിയായിരുന്നുവെന്ന് ഷിൻഡെ ആരോപിച്ചു.
2002ൽ അന്തരിച്ച ശിവസേന നേതാവ് ആനന്ദ് ഡിഗെയുടെ മരണത്തെ കുറിച്ചും ഷിൻഡെ വിവാദ പ്രസ്താവന നടത്തി. ഷിൻഡെയുടെ ഉപദേശകനും വഴികാട്ടിയും കൂടിയായിരുന്ന ഡിഗെ റോഡപകടത്തിലാണ് മരിച്ചത്. അന്ന് അദ്ദേഹത്തിനു സംഭവിച്ചതിന് താൻ സാക്ഷിയാണെന്നും ഷിൻഡെ പറഞ്ഞു.