
തിരുവനന്തപുരം: തൃശൂരിൽ മങ്കി പോക്സ് സംശയിക്കുന്ന യുവാവ് മരിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനായി ഉന്നത തല സംഘത്തെ നിയമിക്കും. മങ്കി പോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് കടുത്ത ക്ഷീണവും മസ്തിഷ്‌ക ജ്വരവും കാരണമാണ് ചികിത്സ തേടിയത്.
വിദേശത്ത് വച്ച് നടത്തിയ മങ്കിപോക്സ് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു എന്ന വിവരം ഇന്നലെയാണ് ബന്ധുക്കൾ തൃശൂർ ആശുപത്രി അധികൃതർക്ക് നൽകിയത്. ഈ മാസം 21 ന് നാട്ടിലെത്തിയ ഇയാൾ ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 27 ന് മാത്രമാണ് ചികിത്സ തേടിയത്. എന്തുകൊണ്ട് ചികിത്സ തേടാൻ വൈകി എന്നും അന്വേഷിക്കും.
ഇയാളുടെ സാമ്പിൾ ഒരിക്കൽക്കൂടി ആലപ്പുഴയിലെ വൈറോളജി ലാബിൽ പരിശോധിക്കുമെന്നും മരണപ്പെട്ട യുവാവിന് മറ്റ് ചില ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി സംശയിക്കുന്നതാവും വീണാ ജോർജ് പറഞ്ഞു. മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് രോഗം പകർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്.
മങ്കി പോക് സിന് വലിയ വ്യാപന ശേഷി ഇല്ല എന്നാൽ പകർച്ച വ്യാധി എന്ന നിലക്കുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പ്രഥാനമാണ്. രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ രോഗത്തെപ്പറ്റി കാര്യമായ പ0നങ്ങൾ നടന്നിട്ടില്ല എന്നും കേരളത്തെ സംബന്ധിച്ചിടത്തോളം ഇതേപ്പറ്റി കൃത്യമായ പഠനം നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.