
തിരുവനന്തപുരം: രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറസ്റ്റിൽ. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നതിന് എതിരെ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്ഭവന്റെ മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. പിന്നീട് പ്രവർത്തകർ, കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയായെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. ഡെൽഹിയിൽ പാർലമെന്റിൽ നിന്ന് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. എന്നാൽ മാർച്ച് വിജയ് ചൗക്കിൽ പൊലീസ് തടഞ്ഞു.
മാർച്ച് നയിച്ച കെ സി വേണുഗോപാൽ, മുകൾ വാസ്‌നിക്ക് അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. എഐസിസി ആസ്ഥാനത്തും വനിതകൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി.