
കാസർകോട്: 50 ലക്ഷത്തിന്റെ കടബാധ്യത തീർക്കാൻ വീടുവിൽക്കാനൊരുങ്ങിയ പെന്റിങ് തൊഴിലാളിക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി സമ്മാനം. മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ് ഭാഗ്യദേവത ആപത്ത് കാലത്ത് കനിഞ്ഞ് അനുഗ്രഹിച്ചത്. വീടുവെക്കുകയും രണ്ട് പെൺമക്കളെ കെട്ടിക്കുകയും ചെയ്തതോടെയാണ് ബാവയുടെ കടം അമ്പത് ലക്ഷത്തിലേക്ക് എത്തിയത്. ഇതോടെ ജീവിതത്തിലെ ഏക സമ്പാദ്യമായ വീട് വിൽക്കാൻ അദ്ദേഹം തീരുമാനിക്കുക ആയിരുന്നു.
ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റിലാണ് ബാവയ്ക്ക് ഒരുകോടിയടിച്ചത്. കടബാധ്യത തീർക്കാൻ സ്വന്തം വീട് വിൽക്കാൻ തീരുമാനിച്ച് അതിനുള്ള ടോക്കൺ അഡ്വാൻസ് തിങ്കളാഴ്ച വൈകീട്ട് വാങ്ങാനിരിക്കെയാണ് കുടുംബത്തിന് സന്തോഷമേകി ഒരു കോടിയുടെ ഭാഗ്യമെത്തിയത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ ഇതുവരെയുള്ള അധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് മുഹമ്മദ് പറയുന്നു.
അഞ്ച് മക്കളാണ് മുഹമ്മദിന്. നാല് പെൺമക്കളും ഒരാണും. ഇതിൽ രണ്ട് പെൺമക്കളെ കല്യാണംകഴിച്ചു വിട്ടു. പെൺമക്കളുടെ കല്യാണവും വീട് നിർമ്മാണവും കഴിഞ്ഞപ്പോഴാണ് മുഹമ്മദ് അമ്പത് ലക്ഷത്തിന്റെ കടക്കാരനാവുന്നത്. ഇതിനിടെ മകൻ നിസാമുദ്ദീനെ ഖത്തറിലേക്ക് അയക്കുന്നതിനും ഇദ്ദേഹം പലിശക്ക് കടം വാങ്ങിയിരുന്നു. ഈ ബാധ്യതകളെല്ലാം തീർക്കാൻ പലരുടെയും സഹായം അഭ്യർത്ഥിച്ചിരുന്നു.
കൂട്ടുകാരായ രണ്ടുപേരൊഴിച്ച് എല്ലാവരും കൈവിട്ടു. അങ്ങനെയാണ് വീട് വിൽക്കാൻ തീരുമാനിക്കുന്നത്. എന്നാൽ അത് വേണ്ടിവന്നില്ല -മുഹമ്മദ് പറഞ്ഞു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഹൊസങ്കടിയിലെ അമ്മ ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റെടുത്തത്.