
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ
ശ്രീറാം വെങ്കിട്ടരാമനെ
ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചത് പുന:പരിശോധിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. അതേസമയം സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ ളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുന്നുണ്ട്. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമനെന്ന് പത്രപ്രവർത്തക യൂണിയൻ പറഞ്ഞു.
അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു . ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്.
അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ . കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുന:പരിശോധിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതിനിടെ
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാമിനെ കളക്ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും.
ശ്രീറാമിന്റെ നിയമനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, നേതാക്കളായ രമേശ് ചെന്നിത്തല, എഎ ഷുക്കൂർ, ജോൺസൺ എബ്രഹാം മുസ്ലിംലീഗ് നേതാവ് എ.എം. നസീർ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.