
കോഴിക്കോട്: കെപിസിസി മുതൽ ബൂത്ത് തലം വരെ പുനഃസംഘടന വേഗത്തിലാക്കി ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ തീരുമാനം. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തിൽ അഴിച്ചു പണി നടത്താനാണ് ധാരണ. ബൂത്ത് തലം മുതലുള്ള സമ്മേളനങ്ങൾ നടത്താനും തീരുമാനമായി. പാർട്ടിയുമായി അകന്ന വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കും.
മുന്നണി വിപുലീകരണം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. എൽഡിഎഫ് വിട്ടു വരുന്നവരെ സ്വീകരിക്കും. നഷ്ടമായ ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണമെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുണ്ട്.
ലോക്‌സഭ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായിഓരോ ലോക്‌സഭ മണ്ഡലത്തിലും ഓരോ നേതാക്കൾക്ക് ചുമതല നൽകും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്ക്കരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കരിക്കും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും.
കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ബാങ്ക് ദേശാസത്കരണം ആണ് രാജ്യത്തെ സാമ്പത്തികമായി സുരക്ഷിതമാക്കിയത്. പിന്നീട് വന്ന മോദി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ തകിടംമറിച്ചു. രാജ്യത്തെ സമ്പദ്ഘടന ഇന്ന് പ്രതിസന്ധിയിലാണ്. കലാകാലങ്ങളിൽ കോൺഗ്രസ് നടപ്പാക്കിയ നേട്ടങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് കാരണം.
കേരളം ഭീകരമായ കടക്കെണിയിലാണ്. മറ്റു കമ്മ്യൂണിസ്റ്റു പാർട്ടികൾക്ക് പോലും നാണക്കേട് വരുന്ന തരത്തിലാണ് ഈ സർക്കാരിന്റെ പ്രവർത്തനമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സംഘപരിവാറിനെ പോലെ തന്നെയാണ് കേരളത്തിൽ ഇടത് സർക്കാരും പ്രവർത്തിക്കുന്നത്. സാംസ്കാരിക, മാധ്യമ പ്രവർത്തകർ ഇവരെ അനുസരിച്ചു മുന്നോട്ട് പോകണമെന്നാണ് പറയുന്നത്.
കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യുന്നവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും ശിബിരത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുനഃസംഘടനയുണ്ടാകും.
പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ തന്നെ സംവിധാനമൊരുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ശ്രദ്ധവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണ പരാജയം മൂടി വെയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്വതന്ത്ര സമര പാമ്പര്യം ഇല്ലാത്ത അവർ രാഷ്ട്ര ശില്‍പികളെ അപമാനിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ട നടത്തുന്നു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞു വരികയാണ് കെ സുധാകരൻ പറഞ്ഞു.
കെപിസിസി
പുതിയ റേഡിയോ ചാനൽ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനൽ തുടങ്ങുക. ഓഗസ്റ്റ് 15 മുതൽ റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം.