
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോൻ (90) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി.കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ.ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.
മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭ (1996 -2001 )യിലെ ധനകാര്യ മന്ത്രിയും രണ്ടാമത്തെ നായനാർ മന്ത്രിസഭ(1987 -91 )യിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു.മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലു തവണ (1987, 1991, 1996) തിരഞ്ഞെടുപ്പുകളിൽ കേരള നിയമസഭയിലേക്ക് വിജയിച്ചു. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും അംഗമായിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 1977, 80, 84 വർഷങ്ങളിൽ പാലക്കാട് നിന്നും ലോക് സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
മണ്ണാർക്കാട്ടെ കെ ടി എം ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് ഹെഡ് മാസ്റ്ററായി. അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.
സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്നു.കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.