
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള കല്ലിടലിന് ഇതുവരെ ചെലവായത് 1.33 കോടി രൂപ. 19,691 കല്ലുകൾ ഇതിനായി വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ സിൽവർ ലൈൻ പ്രവർത്തനങ്ങൾ നിർത്തിവെച്ചോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.
പദ്ധതിയ്ക്കായി വിദേശ വായ്പ പരിഗണിക്കുന്നത് കേന്ദ്രം ശുപാർശ ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയ്ക്ക് ഇതുവരെ സംസ്ഥാന സർക്കാർ 49 കോടി രൂപ ചെലവാക്കി. കൺസൾട്ടൻസിക്ക് നൽകിയത് 20 കോടി 82 ലക്ഷം രൂപയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് റവന്യൂ വകുപ്പ് 20 കോടി ചെലവാക്കി. കല്ലിടലിന് മാത്രം 1. കോടി 33 ലക്ഷം രൂപ ചെലവാക്കിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
നിതി ആയോഗും കേന്ദ്ര റെയിൽവേ മന്ത്രാലയവും ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെൻഡിച്ചൻ വകുപ്പുകളുമാണ് പദ്ധതിയ്ക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന് ശുപാർശ നൽകിയത്. പദ്ധതിയുടെ ഡിപിആറിന് അന്തിമ അനുമതി തേടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിക്ഷേപ പൂർവ നടപടികൾക്ക് കേന്ദ്രം നൽകിയ അംഗീകാരവുമായാണ് മുന്നോട്ട് പോകുന്നത്. സർവ്വേ നടപടികൾ അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു.