
ന്യൂഡെൽഹി: മഹാരാഷ്ട്രയിൽ 15 വിമത എം.എൽ.എമാർക്ക് വൈ പ്ലസ് സുരക്ഷ. രമേഷ് ബൊർണാർ, മങ്കേഷ് കുടൽകർ, സഞ്ജയ് ശീർഷത്, ലതാബായ് സൊനവാൻ, പ്രകാശ് സർവെ തുടങ്ങിയവർക്കാണ് സുരക്ഷ നൽകിയിരിക്കുന്നത്.
എം.എൽ.എമാർ മഹാരാഷ്ട്രയിൽ എത്തുമ്പോൾ മുതൽ അഞ്ച് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) കമാൻഡോകൾ സുരക്ഷക്കായി ഉണ്ടാകും.
ശിവസേനയിലെ വിമത പക്ഷത്തുള്ളവരുടെ കുടുംബാംഗങ്ങൾക്കടക്കം ജീവന് ഭീഷണിയുണ്ടെന്ന് ആരോപിക്കുന്നതിനാൽ കേന്ദ്ര സുരക്ഷാ ഏജൻസികൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ ശിപാർശയെ തുടർന്നാണ് നിയമസഭാംഗങ്ങൾക്ക് സുരക്ഷ അനുവദിച്ചത്. വിമത എം.എൽ.എ മാരുടെ കുടുംബത്തിന് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു എന്നും ശിവസേന പ്രതികാരം ചെയ്യുകയാണെന്നും ഏക്നാഥ് ഷിൻഡെ പരാതി അറിയിച്ചിരുന്നു.
ശിവസേന പ്രവർത്തകർ കഴിഞ്ഞ ദിവസം വിമത എം.എൽ.എമാരുടെ താമസസ്ഥലത്തിന് നേരെ അക്രമം അഴിച്ചുവിട്ടുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് സംസ്ഥാനത്ത് ജൂലൈ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏക്നാഥ് ഷിന്‍ഡെ അടക്കം 16 വിമത എം.എൽ.എമാരെ നിയമസഭയിൽ നിന്ന് അയോഗ്യരാക്കണമെന്ന ആവശ്യം ശിവസേന നിയമസഭാ സെപ്യൂട്ടി സ്പീക്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ മറുപടി അറിയിക്കുവാൻ സാമാജികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.