
ന്യൂഡെൽഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുര്‍മുവിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ജഗന്‍ പങ്കെടുക്കില്ല. ജഗന് പകരം പാര്‍ട്ടിയുടെ രാജ്യസഭാ എംപി വിജയ് സായി റെഡ്ഡിയും ലോക്സഭയിലെ പാര്‍ട്ടി നേതാവ് മിഥുന്‍ റെഡ്ഡിയും നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ സന്നിഹിതരായിരിക്കും.
ദ്രൗപതി മുര്‍മു ഇന്ന് 12 മണിക്കാണ് പാര്‍ലമെന്റ് ഹൗസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എന്‍ഡിഎയുടെ നേതാക്കള്‍ എന്നിവരോടൊപ്പമെത്തിയാകും മുര്‍മു പത്രിക സമര്‍പ്പിക്കുക.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവിനെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തയ്യാറാക്കി നല്‍കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ദ്രൗപതി മുര്‍മുവിന്റെ പേര് ഒന്നാമതായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘ഗോത്രവര്‍ഗ സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ അംഗവും രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ ബഹുമാനപ്പെട്ട ദ്രൗപതി മുര്‍മു ജിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പിന്തുണയ്ക്കുന്നയാളായി ആദ്യം ഒപ്പിടാന്‍ അവസരം ലഭിച്ചത് എന്റെ വലിയ ഭാഗ്യമാണ്.’- ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.
നേരത്തേ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പാര്‍ട്ടിയായ ബിജെഡിയും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവീന്‍ പട്‌നായിക് ഇപ്പോള്‍ ഇറ്റലി പര്യടനത്തിലാണ്. അതിനാല്‍, നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ്ണത്തിന് അദ്ദേഹം ഉണ്ടാകില്ല. പകരം ഒഡീഷ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നവീന്‍ പട്നായിക്ക് ട്വീറ്റ് ചെയ്തു.