
മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിൽ നിന്നും നാടകീയമായി രക്ഷപ്പെട്ട് ശിവസേന എം.എൽ.എ. മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്തിലേക്കുള്ള എം.എൽ.എമാരുടെ യാത്രക്കിടെയാണ് ഒസാമാനാബാദ് എം.എൽ.എ കൈലാസ് പട്ടേൽ നാടകീയമായി മഹാരാഷ്ട്ര അതിർത്തിയിൽ ഇറങ്ങിയത്. ഒടുവിൽ ഉദ്ധവ് താക്കറെയുടെ മലബാർ ഹില്ലിലെ വസതിയായ വർഷയിൽ എം.എൽ.എ എത്തുകയായിരുന്നു.
അഞ്ച് കിലോ മീറ്റർ നടന്നും ട്രക്കിലും ബൈക്കിലുമായിട്ടായിരുന്നു മുംബൈയിലെത്തിയതെന്ന് എം.എൽ.എ അവകാശപ്പെട്ടു.
മുഖ്യമന്ത്രിയെ വിളിച്ച് വിമതനീക്കത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അത്താഴവിരുന്നുണ്ടെന്ന് അറിയിച്ചാണ് എം.എൽ.എമാരെ കൊണ്ടു പോയതെന്നാണ് ശിവസേന നൽകുന്ന വിവരം. മൂന്ന് കാറുകളിലായാണ് എം.എൽ.എമാരെ കൊണ്ട് പോയത്. കാർ ഗുജറാത്ത്-മഹാരാഷ്ട്ര അതിർത്തിയിലെത്തിയപ്പോൾ പട്ടേൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ശിവസേന വിശദീകരിക്കുന്നത്.
പുലർച്ചെ ഒന്നരയോടെയാണ് പട്ടേൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത്. തുടർന്ന് 2.15ഓടെ വാഹനം അയച്ച് അദ്ദേഹത്തെ ഉദ്ദവ് താക്കറെയുടെ വസതിയിൽ എത്തിക്കുകയായിരുന്നുവെന്നും ശിവസേന അറിയിച്ചു.