
കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനം നേരിടുന്ന മുസ്ലിംലീഗ് മുൻ എംഎൽഎ കെ എൻ എ ഖാദർ വിശദീകരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലെ തനിക്കെതിരായ ദുഷ്പ്രചാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹബോധി എന്ന പേരിൽ നടന്ന പരിപാടിയിൽ ആശംസ പറയാൻ മാത്രമായിരുന്നു പോയത്. സിനിമ സംവിധായകൻ രഞ്ജി പണിക്കരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു. അത് ആർഎസ്എസ് സംഘടപ്പിച്ച പരിപാടിയല്ല.
പരിപാടിയിൽ മതസൗഹാർദത്തെ കുറിച്ചാണ് സംസാരിച്ചത്. മതങ്ങൾക്കിടയിൽ സംഘർഷം വർധിച്ചുവരുന്ന കാലഘട്ടത്തിൽ എല്ലാവർക്കുമിടയിൽ ഐക്യം വേണമെന്ന് കുറേക്കാലമായി താൻ പറയുന്നുണ്ടെന്നും കെ.എൻ.ഖാദർ പറഞ്ഞു. സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന മതസൗഹാർദ സദസ്സുകളിൽ എല്ലാ വിഭാഗം ആളുകളും എത്തുന്നുണ്ട്. നമ്മൾ വിളിച്ചാൽ എല്ലാവരും എത്തുന്നുണ്ട്. മറുവശത്ത് നിന്നും ക്ഷണം ലഭിച്ചാൽ പോകേണ്ടതല്ലേയെന്ന ശുദ്ധമനസുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും കെ.എൻ.എ ഖാദർ വിശദീകരിച്ചു.
ചാലപ്പുറത്ത് ആർഎസ്എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുസ്‌ലിം ലീഗ് മുൻ എംഎൽഎ പങ്കെടുത്തത്. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ മതത്തിന്റെ പേരിൽ മനുഷ്യർക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാവുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയായിരുന്ന ഗുരുവായൂരിലെ ക്ഷേത്രത്തിന്റെ പുറത്ത് നിന്ന് കാണിക്ക അർപ്പിക്കാനെ തനിക്ക് കഴിഞ്ഞുള്ളുവെന്നും അകത്ത് കയറാൻ സാധിച്ചിട്ടില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു. വടക്കേയിന്ത്യയിൽ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ തനിക്ക് പോകാൻ സാധിച്ചിട്ടുണ്ട്. ഇവിടെ പോകാൻ സാധിക്കില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ട്.
എന്തുകൊണ്ടാണ് തനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തത് എന്ന് സംഘപരിവാർ സൈദ്ധാന്തികനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറിനോട് കെഎൻഎ ഖാദർ ചോദിച്ചു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ ആശയമെന്ന് നന്ദകുമാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ച് ജെ.നന്ദകുമാർ നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഖാദറിന്റെ പ്രസംഗം.
ശ്രീബുദ്ധനെപ്പോലുള്ള മഹാത്മാക്കളെ സൃഷ്ടിക്കാൻ ഭാരതീയ സംസ്‌കാരത്തിനേ സാധിക്കൂ എന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ പറഞ്ഞു. സ്നേഹബോധിയുടെ അനാച്ഛാദനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധൻ മാത്രമല്ല, സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയുമെല്ലാം ഭാരതസംസ്‌കാരത്തിൽ മാത്രം സൃഷ്ടിക്കപ്പെടുന്ന മഹത്തുക്കളാണ്.