
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് കേസിൽ പ്രധാന പങ്കുവഹിച്ചതെന്നും സ്വപ്ന സുരേഷ് കത്തിൽ ആരോപിക്കുന്നു.
സ്വർണ്ണക്കടത്തു കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് കത്തയച്ചിരിക്കുന്നത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പേരിൽ തന്നെയും താൻ ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്ആർഡിഎസിനേയും സർക്കാർ ദ്രോഹിക്കുകയാണെന്നും സ്വപ്ന പറയുന്നു. പ്രധാനമന്ത്രിയെ നേരിൽ കാണണമെന്നും സ്വപ്ന സുരേഷ് കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്നയുടെ വാദം. കെ.ടി ജലീലാണ് സ്വപ്നയ്ക്കെതിരെ കൊച്ചി കന്റോൺമെന്റ് പോലീസിൽ പരാതി നൽകിയത്.