
വാഷിംഗ്ടൺ: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കറെ തയിബ ഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ (74) ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നീക്കം ചൈന തടഞ്ഞു. ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധുവാണ് മക്കി.
ലഷ്കറെ തയിബയ്ക്കു പുറമേ ഭീകര പട്ടികയിൽ യുഎസ് ഉൾപ്പെടുത്തിയിട്ടുള്ള ഫോറിൻ ടെററിസ്റ്റ് ഓർഗനൈസേഷൻ (എഫ്ടിഒ) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള മക്കിയെ ഇന്ത്യയും യുഎസും നേരത്തേതന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവർക്ക് യുഎസ് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച പ്രമേയം ഏതാനും ദിവസം മുമ്പാണ് യുഎൻ ഉപരോധ സമിതിയിൽ കൊണ്ടുവന്നത്. എന്നാൽ പാക്കിസ്ഥാനുമായി അടുപ്പം പുലർത്തുന്ന ചൈന ഈ നീക്കത്തെ ആറു മാസത്തേക്ക് തടഞ്ഞു.
ഭീകരതയ്ക്കെതിരെ പോരാടുമെന്ന ചൈനയുടെ നിലപാടിനു വിരുദ്ധമാണ് ഈ നടപടിയെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. എന്നാൽ ചൈനീസ് മന്ത്രാലയം നടപടിയെ ന്യായീകരിച്ചു. മുൻപ്, ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനും ചൈന തടസ്സം സൃഷ്ടിച്ചിരുന്നു.