
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗനെ വധിക്കാൻ ശ്രമിച്ച ജോൺ ഹിൻക‍്‍ലിക്ക് 41 വർഷത്തിനുശേഷം നിരുപാധിക മോചനം. 1981 ൽ വാഷിങ്ടണിലെ ഒരു ഹോട്ടലിലെ പൊതുപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ഹിൻക‍്‍ലി പ്രസിഡന്റിനു നേരെ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ റെയ്ഗന്റെ ശ്വാസകോശത്തിൽ ഒരു ബുള്ളറ്റ് തുളഞ്ഞുകയറി. അത് ശസ്ത്രക്രിയയിലൂടെ നീക്കിയതോടെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. എന്നാൽ 6 വെടിയേറ്റ് തലയോടു തകർന്ന പ്രസ് സെക്രട്ടറി ജയിംസ് ബ്രാഡിയുടെ ശിഷ്ടജീവിതം ക്ലേശകരമായിരുന്നു. 2 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു.
മനോദൗർബല്യമുള്ളയാളാണെന്നു കണ്ടതിനെ തുടർന്ന് വിചാരണക്കോടതി 1982 ൽ ഹിൻക‍്‍ലിയെ ചികിത്സയ്ക്ക് അയച്ചു. വാഷിങ്ടൻ ആശുപത്രിയിൽ 30 വർഷം ചികിത്സയിലായിരുന്ന ഇയാൾക്ക് 2016 ൽ കോടതി ഉപാധികളോടെ ജാമ്യം നൽകി. കഴിഞ്ഞ വർഷം അമ്മ മരിക്കുംവരെ വെർജിനീയയിൽ അവർക്കൊപ്പമായിരുന്നു.
രോഗം സുഖമായെന്നു കണ്ടതിനാൽ ഉപാധികളോടെ മോചിപ്പിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് ഫെഡറൽ കോടതി ഉത്തരവിട്ടത്. റെയ്ഗന്റെ കുടുംബം എതിർത്തെങ്കിലും ബുധനാഴ്ച ഉത്തരവ് നടപ്പിലായി.
‘41 വർഷം, രണ്ടു മാസം, 15 ദിവസം. അവസാനം സ്വാതന്ത്ര്യം,’ 67 കാരനായ ഹിൻക‍്‍ലി ട്വിറ്ററിൽ കുറിച്ചു. പാട്ടുകൾ എഴുതുകയും ഗിറ്റാർ വായിക്കുകയും അതു റിക്കാർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഹിൻക‍്‍ലി അടുത്ത മാസം ന്യൂയോർക്ക് ഹോട്ടലിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ ഒരുങ്ങിയെങ്കിലും ഭീഷണിയെ തുടർന്ന് റദ്ദാക്കി.