
ബസ്തർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ 15 വർഷമായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കുന്നു. സുക്മ, നാരായൺപുർ, ദന്തേവാഡ, ബിജാപുർ ജില്ലകളിലുള്ള 260 സർക്കാർ സ്കൂളുകൾ തുറക്കാനാണ് തീരുമാനം.
ഈ മാസം 16 നു നടക്കുന്ന പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സ്കൂൾ തുറക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനം നടത്തും. നക്സൽ ആക്രമണങ്ങൾ ഭയന്ന് നാനൂറോളം സ്കൂളുകളാണ് ഛത്തീസ്ഗഡിൽ അടച്ചിട്ടിരിക്കുന്നത്. വനാതിർത്തികളിലെ ഗ്രാമങ്ങളിൽ റോഡുകളും മറ്റു പ്രാഥമിക സൗകര്യങ്ങളും എത്തിയതിനെത്തുടർന്നാണ് സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.
പ്രൈമറി-പ്രീ പ്രൈമറി ക്ളാസുകളിൽ കൂടുതൽ കുട്ടികളെ എത്തിക്കാൻ അതത് ജില്ലാ കളക്ടർമാർ മുൻകൈയെടുക്കും. 2018ലെ നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ സൗത്ത് ബസ്തറിൽ നിരവധി സ്കൂളുകൾ പുതുക്കിപ്പണിയുകയും തുറന്നുപ്രവർത്തിക്കുകയും ചെയ്തിരുന്നു.