Home State ശമ്പളം കിട്ടാത്തതിൽ പ്രതിഷേധ സൂചകമായി തലമൊട്ടയടിച്ച് കെഎസ്ആർടിസി ജീവനക്കാർ

ശമ്പളം കിട്ടാത്തതിൽ പ്രതിഷേധ സൂചകമായി തലമൊട്ടയടിച്ച് കെഎസ്ആർടിസി ജീവനക്കാർ

0
ശമ്പളം കിട്ടാത്തതിൽ പ്രതിഷേധ സൂചകമായി തലമൊട്ടയടിച്ച് കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധ സൂചകമായി തലമൊട്ടയടിച്ച് കെഎസ്ആർടിസി ജീവനക്കാർ. പാറശ്ശാല യൂണിറ്റിൽ മെക്കാനിക്ക് വിഭാഗം ജീവനക്കാരാണ് രാഷ്ടിയ ഭേദമന്യേ മൊട്ട അടിച്ചു പ്രതിഷേധിച്ചത്. ശമ്പളത്തിനായി സമരം നടത്തിയിട്ടും അധികാരികളുടെ ശ്രദ്ധ ലഹിക്കാത്ത പക്ഷമാണ് ജീവനക്കാർ ഇത്തരം ഒരു പ്രതിഷേധം സംഘടിപ്പിച്ചത്.

ജൂൺ മാസം പകുതിയായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. മെയ് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകിയിട്ടും മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെൻറ് സർക്കാരിനോട് വ്യക്തമാക്കി.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.അതേസമയം, മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാതെയാണ് എല്ലാ സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതിനിടെ, കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ആവശ്യത്തെ സിഐടിയുവും ഐഎൻടിയുസിയും അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആക്ഷേപം ശക്തമാകുകയാണ്. കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാരിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ തൊഴിലാളി യൂണിയനായ എഐടിയുസി ആവശ്യപ്പെടുമ്പോൾ, സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഇക്കാര്യത്തിൽ കുറ്റകരമായ മൗനമാണ് പാലിക്കുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിന്റെ തൊഴിലാളി സംഘടനയും കെഎസ്ആർടിസി ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന കാര്യത്തിൽ അഭിപ്രായം പറയാൻ തയ്യാറാകുന്നില്ല.

കെഎസ്ആർടിസിയിലെ സിഐടിയു സംഘടനയായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ശമ്പളം ആവശ്യപ്പെട്ട് സമരരം​ഗത്തുണ്ട്. എന്നാൽ, സമയം തെറ്റി ലഭിക്കുന്ന ശമ്പളം തങ്ങളുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമല്ലെന്ന് തൊഴിലാളികൾ പറയുന്നു. അതുകൊണ്ട് തന്നെ സർക്കാർ വകുപ്പാക്കി കെഎസ്ആർടിസിയെ മാറ്റാൻ കഴിഞ്ഞാൽ, തങ്ങളുടെ തൊഴിൽ സുരക്ഷയും പൊതു​ഗതാ​ഗത സംവിധാനത്തിന്റെ നിലനിൽപ്പും സാധ്യമാകും എന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ കെഎസ്ആർടിസിയുടെ കളക്ഷൻ കൊണ്ട് ഡീസലും ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും നടന്നുപോകും. കഴിഞ്ഞ മാസം മാത്രം 193 കോടി രൂപയായിരുന്നു കോർപ്പറേഷന്റെ വരുമാനം. എന്നാൽ, എടുത്താൽ പൊങ്ങാത്ത കടബാധ്യതയും അതിന്റെ ഭീമമായ തിരിച്ചടവുമാണ് കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവിൽ പെൻഷൻ നൽകുന്നത് സർക്കാരാണ്. ഇതുപോലെ ജീവനക്കാരുടെ ശമ്പളവും സർക്കാർ ഏറ്റെടുക്കണമെന്നാണ് എഐടിയുസിയും തൊഴിലാളികളും ആവശ്യപ്പെടുന്നത്.

അതേസമയം, അടുത്തെങ്ങും ശമ്പള വിതരണമുണ്ടാകില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ശമ്പളവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരി​ഗണിക്കുന്നത് ഈ മാസം 21നാണ്. അതിന് തൊട്ടുമുമ്പെങ്കിലും ശമ്പളം നൽകാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. അംഗീകൃത സംഘടനകളുമായുണ്ടാക്കിയ ധാരണ പ്രകാരം കെഎസ്ആർടിസിയിൽ എല്ലാമാസവും 5 ന് ശമ്പളം നൽകേണ്ടതാണ്. ബൾക്ക് പർച്ചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഡീസലിന് അമിത വില നൽകേണ്ടിവന്നതുകൊണ്ടാണ് മുൻ മാസങ്ങളിൽ ശമ്പള പ്രതിസന്ധിയുണ്ടായതെന്ന് മാനേജ്മെന്റും, സർക്കാരും പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ ഡീസൽ വില ഒരു രൂപ പോലും കെഎസ്ആർടിസി യിൽ നിന്നും അധികമായി വാങ്ങിയിട്ടില്ല എന്ന സത്യാവസ്ഥ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയ സാഹചര്യത്തിലും, മേയ് മാസം 193 കോടി രൂപ വരുമാനമുണ്ടായതിനാലും ശമ്പള നിഷേധത്തിന് ന്യായീകരണമില്ലെന്ന് സംഘടനകൾ ചൂണ്ടികാട്ടുന്നു.

കെഎസ്ആർടിസി പ്രതിസന്ധിയിൽ കൃത്യമായ പരിഹാരം നിർദ്ദേശിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്താത്ത സിഐടിയു, ഐഎൻടിയുസി സംഘടനകളുടെ നിലപാടിനെതിരെ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here