മുഖ്യമന്ത്രിയുടെ വികസനനയത്തിന് ഏറ്റ തിരിച്ചടി: വിഡി സതീശന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുഖ്യമന്ത്രിയുടെ വികസനനയത്തിന് ഏറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് മനസിലാക്കി തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സതീശന്‍ പറഞ്ഞു. യുഡിഎഫ് വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാനില്ല. ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനവും ഉമാ തോമസിന് ജനങ്ങള്‍ക്കിടിയിലുണ്ടായ സ്വീകാര്യതയും പിടി തോമസിന്റെ ഊഷ്മളമായ ഓര്‍മകളുമാണ് ഇത്തരത്തില്‍ വലിയ വിജയം സമ്മാനിച്ചതെന്നും സതീശന്‍ പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. 5 വര്‍ഷം ഭരിക്കാനുള്ള അവസരമാണ് ജനം അവര്‍ക്ക് നല്‍കിയത്. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം ഒരു തുടക്കമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കാടിളക്കി പ്രചാരണം നടത്തിയിട്ട് പോലും സിപിഎമ്മുകാര്‍ പോലും വോട്ട് ചെയ്തില്ല.

സര്‍ക്കാരിന്റെ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ തൃക്കാക്കരയിലെ ജനം പിഴുതുമാറ്റി. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ കഠിനാദ്ധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്നും വിഡി സതീശന്‍ പറഞ്ഞു.