
Update
കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന പിസി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ജാമ്യം ലഭിച്ചെങ്കിലും പി സി ജോര്‍ജിന് ജയിലില്‍നിന്ന് ഇന്ന് പുറത്തിറങ്ങാന്‍ ആകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. തുടർന്ന് ഇരു ഭാഗത്തിൻ്റെ അഭിപ്രായം കേട്ട ശേഷമായിരുന്നു ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചാലേ ജാമ്യം ലഭിക്കൂ. ഇന്ന് അതിന് കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആറു മണിയാണ് സംസ്ഥാനത്തെ ജയിലുകളിലെ ലോക്ക്അപ് സമയം. എന്നാല്‍ ഏഴു മണിവരെ ഉത്തരവ് സ്വീകരിച്ച് ഒമ്പതു മണിവരെ തടവുകാരെ മോചിതരാക്കാറുണ്ട്. മുന്‍ എംഎല്‍എ കൂടിയായ ആരോഗ്യ പ്രശ്‌നങ്ങളുള്ള പി സി ജോര്‍ജിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.
നേരത്തേ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശനം. വിദ്വേഷ പ്രസംഗം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം കണക്കിലെടുക്കണം. പാലാരിവട്ടം കേസില്‍ മുന്‍കൂര്‍ജാമ്യം നല്‍കി ജോര്‍ജിനെ ബഹുമാനിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ജാമ്യം നല്‍കിയാല്‍ മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പിസി ജോര്‍ജ് പാഠം പഠിച്ചു. ഇനി കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് അഭിഭാഷകന്‍ പറഞ്ഞു.