
കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റ് ഭയന്ന് വിദേശത്തേക്ക് കടന്ന നടൻ വിജയ് ബാബു ഈ മാസം 30ന് കേരളത്തിൽ തിരിച്ചെത്തും. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരാക്കി. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെങ്കിൽ ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് എടുത്ത് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടൻ തിരിച്ചെത്തുന്നത്.
ഇന്ത്യൻ നിയമ സംവിധാനങ്ങളുടെ അധികാര പരിധിയിൽ എത്തട്ടെ എന്നും ടിക്കറ്റ് എടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ബാബു 30നു തിരികെ എത്തുമെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. ജോർജിയയിൽനിന്നു വിജയ് ബാബു ഇന്നലെ ദുബായിൽ മടങ്ങിയെത്തിയിരുന്നു.
പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ എംബസിയുടെ പ്രത്യേക യാത്രാനുമതി തേടിയാണ് നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നത്. വിജയ് ബാബു അന്വേഷണത്തിനു സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തിയതിനു തൊട്ടു പിന്നാലെ വിജയ് ബാബു വിദേശത്തേക്കു കടക്കുകയായിരുന്നു.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാറുകൾ ഇല്ലാത്ത രാജ്യത്തേക്കു കടക്കാനും വിജയ് ബാബുവിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായി. കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാന യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഉണ്ടായിരുന്നില്ല. മടങ്ങിയെത്തിയില്ലെങ്കിൽ ഇന്നു വൈകിട്ട് അഞ്ചിന് ശേഷം റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
നടിയുടെ പരാതിയെ തുടർന്ന് ഏപ്രിൽ 29-നാണ് വിജയ് ബാബു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാരിന്റെ നിലപാട് തേടിയ ശേഷം വേനലവധിക്കുശേഷം പരിഗണിക്കാനായി ഹർജി മാറ്റുകയായിരുന്നു.
ഹർജിയിൽ താൻ പീഡപ്പിച്ചില്ലെന്ന വാദമാണ് വിജയ് ബാബു ഉയർത്തുന്നത്. സിനിമാ രംഗത്തെ പകയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദങ്ങൾ.