Home News ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് കോവാക്‌സിന് അനുമതി

ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് കോവാക്‌സിന് അനുമതി

0
ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് കോവാക്‌സിന് അനുമതി

ന്യൂഡെൽഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ വീണ്ടും വർധിക്കുന്നതിനിടെ ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് കോവാക്‌സിന് അനുമതി. രാജ്യം വൈറസിൻ്റെ നാലാം തരംഗത്തിലേക്കോ എന്ന ആശങ്ക പടരുന്നതിനിടെയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് ഉടനടി കോവാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. കഴിഞ്ഞ വർഷം ഡിസംബറില്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി കോവാക്‌സിന്‍ അംഗീകരിച്ചിരുന്നു.

6-12 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമ്പോള്‍, പ്രതികൂല സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഡാറ്റ സമര്‍പ്പിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്, ആദ്യ രണ്ട് മാസങ്ങളില്‍ ഓരോ 15 ദിവസത്തിലും തുടര്‍ന്ന് അഞ്ച് മാസത്തേക്ക് പ്രതിമാസവും കൃത്യമായ വിശകലനം നടത്തി റിപ്പോര്‍ട്ടു നല്‍കാനാണ് നിര്‍ദ്ദേശം. ഏപ്രില്‍ 21-ന്, ഡിസിജിഐയുടെ സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്ഇസി) ഭാരത് ബയോടെക്കിനോട് 2-12 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കായി കോവാക്‌സിന്‍ നല്‍കുന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ബയോളജിക്കല്‍ ഇയുടെ കൊറോണ വാക്‌സിന്‍ കോര്‍ബെവാക്‌സിന് അടിയന്തര ഉപയോഗ അംഗീകാരം നല്‍കാന്‍ പാനല്‍ ശുപാര്‍ശ ചെയ്തിരുന്നു. വാക്സിനേഷൻ വ്യാപമാക്കി നാലാം തരംഗത്തിൻ്റെ തീവ്രത ഒഴിവാക്കുക എന്ന നയമാണ് ഇക്കുറി കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.

അതേ സമയം രാജ്യത്ത് വീണ്ടും വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,483 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 16,522 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതർ 4,30,84,91 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ 0.04 ശതമാനം സജീവ കേസുകള്‍ മാത്രമാണ് രാജ്യത്തുള്ളത്. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് കഴിഞ്ഞ ദിവസം 47 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,22,223 ആയി.
അതിനിടെ പല സംസ്ഥാനങ്ങളും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് കര്‍ണാടകയിലും, ചത്തീസ്ഗഢിലും തമിഴ്‌നാട്ടിലും വീണ്ടും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മാസ്‌ക് ധരിയ്ക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വ്യാപനം രൂക്ഷമായാല്‍ കേരളമടക്കം കൂടുതൽ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here