
ആലപ്പുഴ: മലയാള നാടക രംഗത്തെ അതികായനും സിനിമാരംഗത്തെ മികച്ചനടനുമായ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.നിരവധി സിനിമകളിലും വേഷമിട്ട തങ്കരാജ് കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയായ കൈനകരി പ്രമുഖ നാടക പ്രവർത്തകൻ കൃഷ്‍ണൻകുട്ടി ഭാഗവതരുടെ മകൻ കൂടിയാണ്.
കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കൈനകരി തങ്കരാജ്. 10,000 വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നാടകനടന്മാരിൽ ഒരാളായിരുന്നു തങ്കരാജ്. കെഎസ്ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.പ്രേം നസീർ നായകനായി എത്തിയ ആനപ്പാച്ചൻ ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ നസീറിന്റെ അച്ഛനായിട്ടാണ് അഭിനയിച്ചത്.
പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ഇതിനു ശേഷം ‘അച്ചാരം അമ്മിണി ഓശാരം ഓമന’, ‘ഇതാ ഒരു മനുഷ്യൻ’, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ശേഷം കൈനകരി തങ്കരാജ് കെപിഎസിയുടെ നാടകഗ്രൂപ്പിൽ ചേർന്നു. എന്നാൽ ഏറെ നാൾ കഴിയുന്നതിനു മുൻപു തന്നെ നാടകപ്രവർത്തനം മതിയാക്കി വീണ്ടും സിനിമയിൽ സജീവമായി. അതിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ ‘ഈ മ യൗ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകത്തിൽ അഭിനയിക്കുന്നത്. ഫാസിൽ, നെടുമുടി വേണു, അലപ്പി അഷ്‍റഫ് തുടങ്ങിയവർക്കൊപ്പം മത്സര നാടകങ്ങൾ ചെയ്‍തു. ‘അണ്ണൻ തമ്പി’യിലൂടെയാണ് സിനിമയിലേക്ക് രണ്ടാം വരവ്. കൈനകരി തങ്കരാജിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയടക്കമുള്ളവർ രംഗത്ത് എത്തി