
കോട്ടക്കൽ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ ചെനയ്ക്കൽ പുളിക്കൽ അബ്ദുൽ വഹാബിന്റെ മകൻ മുഹമ്മദ് ഷഫീഖ്(31) ആണ് അറസ്റ്റിലായത്. ഷഫീഖിന്റെ ഭാര്യ ഹർഷ പർവീൻ അഞ്ചു ദിവസം മുൻപാണ് മരിച്ചത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവ് ഭാര്യയെ പീഡിപ്പിച്ചിരുന്നതായും സ്ത്രീധനമായി ലഭിച്ച സ്വർണാഭരണങ്ങൾ വിറ്റ് ആഡംബര ജീവിതം നയിച്ചിരുന്നതായും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
2017ലായിരുന്നു ഇവരുടെ വിവാഹം. 125 പവൻ സ്വർണമാണ് നൽകിയിരുന്നത്. ഇത് മുഴുവനും കൈവശപ്പെടുത്തിയ പ്രതി അനാവശ്യമായി ചെലവഴിക്കുകയും മറ്റു സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനു പുറമെ പ്രതിയിൽനിന്ന് ശാരീരിക പീഡനവും ഹർഷക്ക് ഏൽക്കേണ്ടിവന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൻറെ തലേ ദിവസവും യുവതിയെ ശാരീരികമായി ഉപദ്രവിച്ചതായി പൊലീസ് പറയുന്നു.
കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ എസ്.കെ. പ്രിയൻ, സി.പി.ഒമാരായ ഷാഫി, മുസ്തഫ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്പി പ്രദീപ്കുമാർ, കോട്ടയ്ക്കൽ സിഐ എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.