
കൊച്ചി: സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്ന് നടി പാര്‍വതി. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പാര്‍വതി ആഞ്ഞടിച്ചു. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് പാര്‍വതി വിമര്‍ശിച്ചു.
അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. ചലച്ചിത്രമേഖലയില്‍ തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് സിനിമയിലെ ചില കരുത്തര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചതായും പാര്‍വതി ആരോപിച്ചു.
അതേസമയം ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്ത് എത്തുന്നുണ്ട്. എന്നാൽ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറുടെ മറുപടി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തിൽ വിവരാവകാശ കമ്മീഷന്‍ ഉത്തരവുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ പ്രമോദ് ചോദ്യത്തിന് മറുപടിയായി നല്‍കി.