
കൊച്ചി: വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജിയുടെ പേരും. ഡിഐജി സഞ്ജയ്കുമാർ ഗുരുദീൻ ദിലീപിനെ വിളിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ദിലീപും ഡിഐജും തമ്മിലുള്ള സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. ജനുവരി എട്ടിന് വാട്സ്ആപ്പ് കോള് വഴിയാണ് ഇരുവരും സംസാരിച്ചത്. ഈ സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുക്കുന്നതിന് ഒരു ദിവസം മുൻപാണ് ഡിഐജി ദിലീപിനെ വിളിച്ചിരിക്കുന്നത്.അതേസമയം നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസിൽവച്ചെന്ന് കണ്ടെത്തി.
തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽവച്ച് ഫോൺ രേഖകൾ മായിച്ചത് കണ്ടെത്തിയത്.രാമൻപിള്ളയുടെ ഓഫീസിൽവച്ചും കൊച്ചിയിലെ ഹോട്ടലിൽവച്ചുമാണ് രേഖകൾ നശിപ്പിച്ചത്.
ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറൻസിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോൺ രേഖകൾ മായിച്ചത്. സായിശങ്കർ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും.ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോൺ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വാദം നടക്കുമ്പോൾ രേഖകൾ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു.
അഭിഭാഷകൻ രാമൻപിള്ള കേസിലെ സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസിൽവച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു. 20 സാക്ഷികൾ കൂറുമാറിയതിനു പിന്നിൽ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു