ഭര്‍ത്താവ് മദ്യപിച്ചു, പിന്നാലെ വഴക്ക്: തിരുവനന്തപുരത്ത് 8മാസം ഗര്‍ഭിണിയായ 21കാരി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കല്ലറയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തത് ഭര്‍ത്താവ് മദ്യപിച്ചതില്‍ മനംനൊന്താണെന്ന് പൊലീസ്. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഇരുപത്തൊന്നുകാരിയായ ഭാഗ്യയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വീടിനകത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഭാഗ്യയെ കണ്ടെത്തിയത്. മദ്യപിച്ചതിനെ ചൊല്ലി ഭര്‍ത്താവും ഭാഗ്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കല്ലറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വര്‍ക്കലയില്‍ ശ്രുതി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴായിരുന്നു ആത്മഹത്യ.