
ന്യൂഡെൽഹി: കൊറോണ സഹായധനം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്.
വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടും. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.ഇന്ത്യയിൽ കൊറോണ കാരണം മരിച്ചവരുടെ ആകെ എണ്ണം സർക്കാർ കണക്കിൽ 4,87,202 ആണ്. എന്നാൽ ഇതിൻ്റെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. സുപ്രീംകോടതിയിൽ വിവിധ സംസ്ഥാനങ്ങൾ നല്‍കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്. മഹാരാഷ്ട്രയിൽ 1,41,737 ആണ് സർക്കാർ കണക്കിലെ സംഖ്യ. എന്നാൽ ഇതുവരെ ധനസഹായത്തിന് കിട്ടിയ അപേക്ഷകൾ 2,13,890 ആണ്.
ഗുജറാത്തിൽ മരണസംഖ്യ 10,094 ആണ്. കിട്ടിയ അപേക്ഷകൾ 86,633 ആണ്. എട്ടിരട്ടിയാണ് അപേക്ഷിച്ചവരുടെ എണ്ണം. തെലങ്കാനയിൽ നാലായിരത്തിൽ താഴെയാണ് മരണം. എന്നാൽ അപേക്ഷ കിട്ടിയവരുടെ എണ്ണം 28.969 ആണ്.ആന്ധ്രപ്രദേശ് മൂന്നിലൊന്ന് പേർക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. ബീഹാറിൽ മരണസംഖ്യ 12,090 ആണെന്ന് സർക്കാർ അറിയിച്ചു.
ഇത് വിശ്വസിക്കാനാകില്ലെന്ന് കോടതി സൂചിപ്പിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. കൊറോണ സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിർദ്ദേശിച്ചു. ഇതാണ് സംഖ്യ കൂടാനുള്ള കാരണം എന്ന് സംസ്ഥാനങ്ങൾ പറയുന്നു. അപ്പോഴും ഈ വ്യത്യാസം എങ്ങനെ എന്നാണ് ചോദ്യം.
കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ സുപ്രീം കോടതി ഉത്തരവിന് ശേഷം മരണസംഖ്യ പുതുക്കിയിരുന്നു.ഇന്ത്യയിലെ മരണസംഖ്യ വിദേശ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു എന്ന് സർക്കാർ തന്നെ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിൽ എങ്കിലും ഇത് മൂടിവയ്ക്കാൻ നീക്കമുണ്ടായി എന്നു തന്നെയാണ് പുറത്തു വന്ന രേഖകൾ തെളിയിക്കുന്നത്.