
ടാറ്റൂ പീഡനക്കേസിൽ പിടിയിലായ സുജീഷിനെതിരെ അന്വേഷണം തുടരുമെന്ന് പൊലീസ്. കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് നിലവിലെ കണ്ടെത്തൽ. ഇന്നലെ റിമാൻഡിലായ പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം കൊച്ചി ടാറ്റൂ പീഡനക്കേസിൽ പിടിയിലായ സുജീഷിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു കൊച്ചി ഡിസിപി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുജീഷിനെ കുന്നുംപുറത്തെ ടാറ്റൂ കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.ഇന്നലെ രാത്രിയാണ് പെരുമ്പാവൂരിന് സമീപത്തു നിന്നു സുജീഷിനെ പോലീസ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പരാതിക്കാരുടെ ആരോപണങ്ങൾ പ്രതി നിഷേധിച്ചു.
താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ജോലിയുടെ ഭാഗമായി മാത്രമാണ് പ്രവർത്തിച്ചതെന്നുമാണ് സുജീഷിന്റെ വാദം. എന്നാൽ ഇയാൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതൽ പേർ പരാതിയുമായി എത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു.