
ഇടുക്കി: അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കിരൺ കിഷോർ (20), ശ്യാംലാൽ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കാനായാണ് പ്രതികൾ കഞ്ചാവ് ഇടുക്കിയിൽ നിന്ന് വാങ്ങിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തി. ഇവരുപയോഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
അടിമാലി എക്സൈസ് റേഞ്ച് പട്രോളിംഗ് നടത്തുന്നതിനിടെ മെഴുകുംചാൽ – അമ്മാവൻ കുത്ത് ഭാഗത്തുനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. KL 32 H 8592 നമ്പർ യമഹ ബൈക്കിലാണ് ഇവ കഞ്ചാവ് കടത്തിയത്. കിരൺ കിഷോറിനെതിരെ പൊലീസ് സ്റ്റേഷനിലും എക്സൈസിലും കേസുകളുണ്ട്. ഇയാൾ മുമ്പ് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവൻ്റീവ് ഓഫീസർമാരായ പി എച്ച് ഉമ്മർ, കെ പി ബിനു മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പി റോയിച്ചൻ, മീരാൻ കെ എസ്, ശ്രീജിത്ത് എം എസ്, രാഹുൽ കെ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.