Home News കണ്ണൂർ വൈസ് ചാൻസലർ നിയമനം ഹൈക്കോടതി ശരിവച്ചു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ

കണ്ണൂർ വൈസ് ചാൻസലർ നിയമനം ഹൈക്കോടതി ശരിവച്ചു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ

0
കണ്ണൂർ വൈസ് ചാൻസലർ നിയമനം ഹൈക്കോടതി ശരിവച്ചു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ്ചാൻസലറായി ഡോ:ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ അപ്പീൽ ഹർജ്ജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.അതേസമയം ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഹർജിക്കാർ അറിയിച്ചു. സെർച്ച് കമ്മിറ്റി കൂടാതെ വൈസ് ചാൻസലർ തസ്തികയിലേക്ക് നിയമനം നടത്തുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ഹർജി ഫയൽ ചെയ്തത്. 60 വയസ്സ് കഴിഞ്ഞ ഒരാൾക്ക് പുനർനിയമനം നൽകുന്നത് സർവ്വകലാശാല നിയമത്തിനു വിരുദ്ധമാണ്.

അതുകൊണ്ട് വിസി യ്ക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും ഡോ: പ്രേമചന്ദ്രൻ കീഴോത്ത്, ഡോ:ഷിനോ പി ജോസ് എന്നിവർ ഫയൽ ചെയ്ത കോവാറണ്ടോ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.സർക്കാർ തന്നെ സമ്മർദ്ദത്തിലാക്കിയതു കൊണ്ടാണ് സെർച്ച്കമ്മിറ്റി റദ്ദാക്കിയ ശേഷം വൈസ് ചാൻസലർക്ക് പുനർനിയമനം നൽകേണ്ടിവന്നതെന്ന ആക്ഷേപം ആദ്യം ഗവർണർ ഉന്നയിച്ചിരുന്നു. എന്നാൽ ചാൻസിലർ അംഗീകരിച്ച് നടത്തിയ പുനർനിയമനം ഡിവിഷൻബെഞ്ച് ശരിവെക്കുകയായിരുന്നു.

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ റിട്ട് അപ്പീൽ ഫയൽ ചെയ്തത് .ആദ്യതവണ സെർച്ച് കമ്മിറ്റിയിലൂടെ നിയമിച്ചത് കൊണ്ട് വീണ്ടും സെർച് കമ്മിറ്റിയുടെ ആവശ്യമില്ല. കൂടാതെ പുനർനിയമനം തുടർനിയമനമായതുകൊണ്ട് നിശ്ചിത വയസ്സു ബാധകമല്ലെന്നുമാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

ഉന്നത വിദ്യാഭ്യാസ മന്ത്രി, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിസി യുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗവർണർക്ക് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഗവർണർ പുനർ നിയമനത്തിന് അംഗീകാരം നൽകിയത്.

കണ്ണൂര്‍ വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത നേരത്തേ തള്ളിയിരുന്നു. മന്ത്രി ആര്‍. ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍. ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ക്ക് ഒരു പ്രൊപ്പോസല്‍ മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോ ഉളള സ്വതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ട് ഗവര്‍ണര്‍ അത് തള്ളിയില്ലെന്നും അന്ന് കോടതി ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here