
ന്യൂഡെൽഹി: പാക്കേജിങ് മാലിന്യം നിർമാർജനം ചെയ്യാനും കൈകാര്യം ചെയ്യാനും ഉത്പാദകർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്ന പുതിയ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ (ഭേദഗതി) ചട്ടങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ചട്ടം ലംഘിക്കുന്നവർ പരിസ്ഥിതി നഷ്ടപരിഹാരം നൽകണം.
പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം, പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് നശിപ്പിക്കൽ തുടങ്ങിയവ സംബന്ധിച്ച് നിർവചനങ്ങളും വ്യവസ്ഥകളും ഇതിൽ നിർദേശിക്കുന്നു. പ്ലാസ്റ്റിക് പാക്കേജിങ് മാലിന്യം കൈകാര്യംചെയ്യാൻ ഉത്പാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഉടമകൾ, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ എന്നിവർക്ക് കൂടുതൽ ഉത്തരവാദിത്വം ഏർപ്പെടുത്തുകയാണെന്ന് പരിസ്ഥിതിമന്ത്രാലയം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് പുതിയ നിയമങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
1986-ലെ പരിസ്ഥിതിസംരക്ഷണ നിയമത്തിലാണ് ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നത്. ചട്ടങ്ങൾ ഉടൻ നിലവിൽവരും. പ്ലാസ്റ്റിക്കിനെ നാല് വിഭാഗങ്ങളായി നിർവചിക്കുന്നുണ്ട്. ഉത്പാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഉടമകൾ തുടങ്ങിയവർ പ്ലാസ്റ്റിക് പുനരുത്പാദനത്തിനുള്ള സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ, കാലാവധി കഴിഞ്ഞവ ഉപേക്ഷിക്കുന്നതിന്റെ അളവ് തുടങ്ങിയവ എല്ലാവർഷവും ജൂൺ 30-നുമുമ്പ് സമർപ്പിക്കണം.വസ്തുതകൾ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ പരിശോധിക്കും.
മലിനീകരണ നിയന്ത്രണ ബോർഡുകൾ രജിസ്ട്രേഷൻ പോർട്ടലുകൾ ആരംഭിക്കണം. പരിസ്ഥിതി നഷ്ടപരിഹാരം ഉത്പാദകരുടെയും ഇറക്കുമതിക്കാരുടെയും ബ്രാൻഡ് ഉടമകളുടെയും ബാധ്യത ഇല്ലാതാക്കുന്നില്ല. ഒരുവർഷം മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ബാധ്യതകൾ മൂന്നുവർഷത്തേക്ക് നിലനിൽക്കും. മേൽനോട്ടം വഹിക്കാൻ കേന്ദ്രതലത്തിൽ സമിതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് ചുമതല. നടപടികൾ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡുകൾ എല്ലാവർഷവും ജൂലായ് 31-നുമുമ്പ് വാർഷിക റിപ്പോർട്ട് സമർപ്പിക്കണം.