
കൊച്ചി: ടിക്കറ്റില്ലാതെ യാത്ര ചെയ്തതു ചോദ്യം ചെയ്ത ടിടിഇയ്ക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ മർദനം. എറണാകുളത്തു നിന്നു ഹൗറയിലേക്കു പുറപ്പെട്ട അന്ത്യോദയ എക്സ്പ്രസിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മർദനത്തിൽ പരുക്കേറ്റ ടിടിഇ പെരുമ്പാവൂർ സ്വദേശി അൻസിനെ (33) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസിന്റെ മൊബൈൽ ഫോൺ അക്രമികൾ വലിച്ചെറിഞ്ഞു. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അനിഖുൾ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്.
ട്രെയിനിൽ ആലുവയിൽ നിന്നു ഹൗറയിലേക്കു യാത്ര ചെയ്യാൻ കയറിയ ബംഗാൾ സ്വദേശികളായ നാലു പേരോടു ടിക്കറ്റ് ചോദിച്ചെങ്കിലും എടുത്തില്ലെന്നു പറഞ്ഞു. ഇവർക്കു പിഴ അടയ്ക്കാനുള്ള രേഖ എഴുതി നൽകിയപ്പോഴേയ്ക്കും ഒപ്പമുണ്ടായിരുന്ന ഒരാൾ ആടുത്ത കംപാർട്ടുമെന്റിലേക്കു മറഞ്ഞു. അവിടെയെത്തി പരിശോധന നടത്തുമ്പോൾ വീണ്ടും ടിക്കറ്റില്ലാതെ കണ്ടതു ചോദ്യം ചെയ്തതാണ് അക്രമത്തിനിടയാക്കിയത്. തൃശൂരിൽ വച്ചായിരുന്നു മർദനം. പിടിയിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥർ അറിയിച്ചു.