Home News സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതി; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതി; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

0

പാലക്കാട്: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കൽപറമ്പിൽനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്.

2015-ലെ മോഷണക്കേസിൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരവും പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പോലീസിനോട് പറഞ്ഞത്. ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. പ്രതി പറഞ്ഞതനുസരിച്ച് ഉച്ചയോടെ പോലീസ് സംഘം വൻ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചിൽ ആരംഭിച്ചു.

ഷൊർണ്ണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ഒറ്റപ്പാലം, പട്ടാമ്പി പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം ആർ.ഡി.ഒ.യും സ്ഥലത്തെത്തി. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽതന്നെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കണ്ടെത്തിയ മൃതദേഹം ഇനി ആഷിഖിന്റേതാണോ എന്നത് തിരിച്ചറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ആഷിഖിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പോലീസിന്റെ ശ്രമം.

അതേസമയം, 2021 ഡിസംബർ 17-ാം തീയതി മുതൽ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. മോഷണക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ആഷിഖ് വീട് വിട്ടിറങ്ങിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ യുവാവിനെ കാണാതായ സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ലെന്നാണ് വിവരം.കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ആഷിഖിന്റേതാണെങ്കിൽ എന്തിനാണ് യുവാവിനെ കൊന്നത്, എങ്ങനെ കൊലപ്പെടുത്തി, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here