
കണ്ണൂർ : തോട്ടടയിൽ ബോംബ് ആക്രമണത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു മരിച്ചതിന് പിന്നിൽ കല്യാണ വീട്ടിൽ ഉണ്ടായ വാക്കു തർക്കമാണെന്ന് വെളിപ്പെടുത്തൽ. ഇന്ന് നടന്ന കല്യാണത്തോട് അനുബന്ധിച്ച് ഇന്നലെ രാത്രി സംഘടിപ്പിച്ച സൽക്കാര ചടങ്ങിലാണ് ജിഷ്ണുവും അക്രമി സംഘവും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.
അവിടെ തുടങ്ങിയ തർക്കം അവസാനിച്ചത് ഒരു കൊലപാതകത്തിൽ. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്.ഉച്ചയ്‌ക്ക് കല്യാണവീട്ടിലേക്ക് പോകുകയായിരുന്ന ജിഷ്ണുവിന് നേർക്ക് വാനിൽ എത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ സംഭവ സ്ഥലത്തുതന്നെ ജിഷ്ണു മരിച്ചു. സംഭവത്തിൽ ജിഷ്ണുവിന് കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വാക്കുതർക്കത്തിലേക്ക് ഇരു കൂട്ടരെയും എത്തിച്ചത്.
തർക്കം മൂത്ത് കൈയ്യാംകളിയാവുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജിഷ്ണുവിന് നേരെ ഇന്ന് ബോംബ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് അംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജിഷ്ണുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. മേയർ ഉൾപ്പെടെയുള്ളവർ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ട്.