
കാഞ്ഞിരപ്പള്ളി: ഇരട്ടക്കുട്ടികളെ താലോലിക്കാനും കൺമണികളെ ഒരുനോക്ക് കാണാനുമാകാതെ കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയിൽ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകൾ കൃഷ്ണപ്രിയ (24) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷം അബോധാവസ്ഥയിലായ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയകൾ നടത്തി. വെന്റിലേറ്ററിലായി.ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.
അണുബാധയെത്തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടർന്നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഗർഭപാത്രം എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകളാണ് നടത്തിയത്. അബോധാവസ്ഥയിലായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരണം. കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൃഷ്ണപ്രിയയുടെ പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു.
അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായഹസ്തം നീട്ടിയത്. ഇതിന്‍റെ പിരിവ് നടക്കവെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കണ്ണുതുറക്കുകയും കൈ അനക്കുകയും ചെയ്തതോടെ ആരോഗ്യവതിയായി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ.
ഒരു വർഷം മുൻപായിരുന്നു മൂവാറ്റുപുഴ അയവന പാലനിൽക്കുംപറമ്പിൽ പ്രവീണുമായി കൃഷ്ണപ്രിയയുടെ വിവാഹം. ഇരട്ടക്കുട്ടികൾ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തമ്പലക്കാട്ടെ വീട്ടിൽ കൃഷ്ണപ്രിയയുടെ മൃതദേഹമെത്തിക്കും. മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.