
പാലക്കാട്: ചികിത്സ തേടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ കാണാതായ സംഭവത്തില്‍ സമരത്തിനൊരുങ്ങി ബന്ധുക്കള്‍. ചീരക്കടവ് ഊരിലെ രാമനെയാണ് കഴിഞ്ഞ മാസം 23 കാണാതായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ചീരക്കടവ് ഊരിൽ ചിന്നൻ എന്നയാളുടെ മർദ്ദനമേറ്റ രാമനെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ മാസമാണ്. രാമന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കൂട്ടിരിപ്പുകാരന്‍ ഭക്ഷണം വാങ്ങാന്‍ പോയപ്പോഴാണ് യുവാവിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവാവ് പുറത്തു പോയിട്ടില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. പതിനെട്ട് ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. രാമനെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. രാമനെ മര്‍ദ്ദിച്ച ചിന്നനെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ മാസം 20 ന് കേസെടുത്തിരുന്നതായി അഗളി പൊലീസ് അറിയിച്ചു. രാമന്‍റെ സഹോദരിയുടെ മകനാണ് ചിന്നന്‍.