
ആലപ്പുഴ: ചെവിയിൽ പാറ്റ കയറിയതിനെ തുടർന്ന് രാത്രിയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിയുടെ ചികിത്സയിൽ ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആക്ഷേപം. ഒടുവിൽ വേദന കലശലായി നിലവിളിച്ച കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽ നിന്നും പാറ്റയെ നീക്കം ചെയ്തു.
ആലപ്പുഴ നോർത്ത് ആര്യാട് ,കുരിശിങ്കൽ വീട്ടിൽ നിഷാ ക്ലീറ്റസിൻ്റെ മകൻ മിലൻ എന്ന പതിമൂന്നുകാരനെയാണ് രാത്രി ചെവിയിൽ പാറ്റ കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്.കുട്ടി വേദന കൊണ്ട് കരഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ വിളിച്ച് ഇഎൻടി ഡോക്ടർ ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് അധ്യാപിക കൂടിയായ നിഷ മകനെ രാത്രിയിൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോയത്.
ഡ്യൂട്ടി ഡോക്ടർ കാതിൽ ടോർച്ച് അടിച്ച് നോക്കിയിട്ട് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞ് വേദനസംഹാരിയായ ഗുളിക മാത്രം നല്കി. വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ മിലൻ കരഞ്ഞതിനെ തുടർന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. ഇവിടെ വച്ച് ചെവിയിലെ പാറ്റയെ നീക്കം ചെയ്തതോടെയാണ് കുട്ടിക്ക് ആശ്വാസം ലഭിച്ചത്.
നിരുത്തരവാദപരമായി പെരുമാറിയ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടേയും ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും കുട്ടിക്ക് ആവശ്യമായ ചികിൽസ നൽകാതിരുന്ന ഇ.എൻ.എടി ഡോക്ടർക്കെതിരെയും ഉചിതമായ നിയമ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.