
കലൂരിൽ മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അമിത വേഗതിലെത്തിയ കാർ ഓട്ടോയിൽ വന്നിടിക്കുകയായിരുന്നു. അതിനിടെ, കാറിൽ ഉണ്ടായിരുന്ന ജിത്തു, സെബാസ്റ്റ്യൻ എന്നിവർക്കെതിരെ പോലീസ് പോക്സോ കേസും എടുത്തിട്ടുണ്ട്.ആദ്യഘട്ടത്തിൽ മത്സര ഓട്ടമായിരുന്നു അപകടകാരണം എന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളും കാറും അടക്കം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കാറിൽ രണ്ട് വിദ്യാർഥിനികളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ വ്യാപകമായി സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്.
എന്നാൽ കാർ പിടികൂടുന്ന സമയത്ത് പെൺകുട്ടികൾ കാറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിദ്യാർഥിനികളെ ഇറക്കിവിട്ടുവെന്ന് വ്യക്തമായത്. വിദ്യാർഥിനികളെ കണ്ടെത്തി നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഇവർ വ്യാപകമായ സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. കാറിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ വാഹനത്തിലും മറ്റുമല്ലാതെ ഏതെങ്കിലും തരത്തിലുൽ ലഹരി വസ്തുക്കളുടെ വിൽപ്പനയോ ഉപയോഗമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കൂടി പോലീസ് പരിശോധിക്കുന്നുണ്ട്.