
കൊച്ചി: മകളുടെ നേത്ര ചികിത്സയ്ക്കായി കൊച്ചിയിലെത്തി കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും. തിങ്കളാഴ്ചയാണ് അദ്ദേഹവും കുടുംബവും കൊച്ചിയിലെ കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്ര ചികിത്സാകേന്ദ്രത്തിലെത്തിയത്. റയിലയുടെ നാല് മക്കളിൽ ഒരാളായ റോസ് മേരി ഒഡിങ്കയുടെ ചികിത്സയ്ക്കായാണ് ഇവർ കേരളത്തിലെത്തിയത്.
നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹവും കുടുംബവും അവിടെ നിന്ന് ഹെലികോപ്റ്ററിൽ കൂത്താട്ടുകുളത്തെ ഹൈസ്കൂൾ ഗ്രൌണ്ടിലിറങ്ങി. രോഗം ബാധിച്ച് 2017 ൽ റോസ്മേരിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. പിന്നീട് ചൈനയിലടക്കം പലയിടത്തും ചികിത്സ നൽകിയെങ്കിലും ഭേദമാകാതെ വന്നപ്പോഴാണ് 2019ൽ കൊച്ചിയിലെ ശ്രീധരീയത്തിലെത്തി ആയുർവ്വേദ ചികിത്സ നൽകിയത്. തുടർന്ന് കാഴ്ച തിരിച്ച് കിട്ടുകയും ചെയ്തു.
ഇതിന്റെ തുടർ ചികിത്സയ്ക്കാണ് ഇപ്പോൾ വീണ്ടും എത്തിയിരിക്കുന്നത്. റയില ഒഡിങ്കയും കുടുംബവും ഏതാനും ദിവസങ്ങൾ കൊച്ചിയിലുണ്ടാകും. ശ്രീധരീയത്തിലെ ചികിത്സയിൽ തന്റെ മകൾ റോസ് മേരിക്ക് കാഴ്ച തിരിച്ച് കിട്ടിയത് കെനിയയിലെ മാധ്യമങ്ങളി വാർത്തയായിരുന്നു. പിന്നീട് ഒരു ടെലിവിഷൻ അഭിമുഖത്തിൽ റയില ഇക്കാര്യം വിശദീകരിച്ചിരുന്നു.