
തിരുന്നെൽവേലി: കരാറുകാരൻ നടത്തിയ ഗുരുതര നിയമലംഘനത്തിന് വേട്ടയാടപ്പെട്ടത് പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസും അഞ്ച് വൈദികരും. എന്നാൽ ഇവർ അറസ്റ്റിലായത് സംബന്ധിച്ച് പലയിടത്തും വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്.
തിരുനെല്‍വേലിയിൽ കഴിഞ്ഞ 40 വർഷമായി മലങ്കര സഭയുടെ അധീനതയിലുളള സ്ഥലത്ത് കൊറോണ വ്യാപനം മറയാക്കി കരാറുകാരൻ നടത്തിയ നിയമവിരുദ്ധ മണൽഖനനമാണ് രൂപതയെയും ബിഷപ് സാമുവൽ മാർ ഐറേനിയോസിനെയും കരിവാരിത്തേച്ച് കാണിക്കാൻ ചിലർ ആയുധമാക്കിയിരിക്കുന്നത്. രൂപതയ്ക്കെതിരേയും സീറോ മലങ്കര സഭയ്ക്കെതിരെയും നടക്കുന്ന അപവാദ പ്രചരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പൊതുസമൂഹത്തിൽ ഏറെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്കും വാർത്തകൾക്കും വ്യക്തമായ വിശദീകരണം പത്തനംതിട്ട രൂപത നൽകിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി സഭയുടെ അധീനതയിലുളളതാണ് തിരുനെല്‍വേലിയിലെ സൗത്ത് കള്ളിക്കുറിച്ചി വില്ലേജിലെ പൊട്ടലില്‍ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള 300 ഏക്കർ ഭൂമി. സ്ഥലത്ത് കൃഷി നടത്തുന്നതിന് മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം രൂപത ചുമതലയേൽപ്പിച്ചിരുന്നു.
എന്നാൽ ചുമതലയേറ്റെടുത്ത മാനുവൽ ജോർജ് കരാർ വ്യവസ്ഥകൾ പലതും ലംഘിച്ചു. കരാർ ലംഘനം നടന്നതായി അറിഞ്ഞപ്പോൾ തന്നെ മാനുവൽ ജോർജിനെതിരെ സഭ നിയമനടപടി ആരംഭിച്ചിരുന്നതായി പത്തനംതിട്ട രൂപതാ പിആർഒ ഫാ. ജോയൽ പി. ജോൺ പൗവ്വത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. കൊറോണ പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികാരികൾക്ക് സ്ഥലത്ത് നേരിട്ടെത്താനോ അന്വേഷിക്കാനോ കഴിഞ്ഞിരുന്നില്ല. കരാറുകാരൻ വഞ്ചിച്ചതായി അറിഞ്ഞപ്പോൾ രൂപത ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നു.
മാനുവലിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പുറമേ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുന്നത് സ്വാഭാവികമാണ്. സർക്കാർ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാനാണ് മലങ്കര സഭയുടെ തീരുമാനം. കരാറുകാരൻ അനധികൃതമായി മണലെടുപ്പ് നടത്തിയതിൻ്റെ പേരിൽ സ്ഥലം ഉടമസ്ഥരായ പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയേസിനേയും അഞ്ച് സഹവൈദികരെയും കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ആരോഗ്യനില മോശമായിരുന്നതിനാൽ ബിഷപ് മാർ ഐറേനിയോസിനെയും ഒരു വൈദികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇത് മറയാക്കിയാണ് ചിലർ സഭയ്ക്കും രൂപതയ്ക്കുമെതിരെ മനപൂർവ്വം വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.
ഇതിനെതിരേ കത്തോലിക്കാ സഭയിലും വിശ്വാസ സമൂഹത്തിലും പ്രതിഷേധം ശക്തമാകുകയാണ്. സഭയുടെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള സംഘടിത ശ്രമങ്ങളെ പ്രതിരോധിക്കാൻ തക്ക സമയത്തുളള രൂപതാ നിലപാടിന് കഴിഞ്ഞിട്ടുണ്ട്.