
സാമ്പത്തികത്തട്ടിപ്പ് വിവാദത്തില്‍പ്പെട്ട കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ ആദ്യഘട്ടത്തില്‍ 100 കോടിയുടെ സുരക്ഷാ പാക്കേജ്. 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ബാങ്കിൽ നടന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സമാഹരിക്കുന്ന തുകയുടെ 25% കരുവന്നൂര്‍ ബാങ്കില്‍നിന്നു പണം കിട്ടാനുള്ള നിക്ഷേപകര്‍ക്കു നല്‍കും.
ബാക്കിതുക ബാങ്കിന്റെ മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കും.ജില്ലയിലെ സഹകരണ ബാങ്കുകളുടെ ആകെ നിക്ഷേപത്തുകയില്‍നിന്ന് 1% വീതമാണു മൂന്നുവര്‍ഷത്തേക്കു സമാഹരിക്കുന്നത്. ഇതുള്‍പ്പെടെ ആകെ 250 കോടി രൂപയുടേതാണു പാക്കേജ്. ബാങ്കുകളുടെ നിക്ഷേപത്തിന് 7-7.5% പലിശ നല്‍കും. ബാങ്കിന്റെ കിട്ടാക്കടമായ 90 കോടിയുടെ വായ്‌പകള്‍ കേരളാ ബാങ്ക് ഏറ്റെടുക്കുമെന്നാണു സൂചന. നിക്ഷേപകര്‍ക്കു നല്‍കാനുള്ള പണം ബാങ്കിനു വായ്‌പയായി നല്‍കും. ഭരണസമിതിയുടെ നേതൃത്വത്തില്‍ മുന്‍ഗണനാക്രമം നിശ്‌ചയിച്ച്, നിക്ഷേപകരുടെ പണം മടക്കിനല്‍കും. ഗഡുക്കളായി 16 കോടിയിലധികം രൂപ ഇതിനകം മടക്കിനല്‍കി. കരുവന്നൂര്‍ സഹകരണ ബാങ്കിന് 150 കോടി രൂപയുടെ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഒന്‍പതംഗസമിതി ശിപാര്‍ശ ചെയ്‌തിരുന്നു.ഭരണസമിതി അംഗങ്ങള്‍ നിക്ഷേപകരെ നേരില്‍ക്കണ്ട് ആശങ്ക പരിഹരിക്കുകയും ബാങ്കിന്റെ വിശ്വാസ്യത ഉറപ്പിക്കുകയും ചെയ്യും.
പാക്കേജ് പ്രകാരം എല്ലാ നിക്ഷേപകരുടെയും പണം തിരികെനല്‍കും. നിക്ഷേപ ഇനത്തിലും ബാങ്ക് ആസ്‌തികള്‍, വായ്‌പാ കുടിശിക എന്നിവയില്‍നിന്നും വേഗത്തില്‍ പണം കണ്ടെത്തും. വിവിധ വായ്‌പാപദ്ധതികളില്‍ 374 കോടി രൂപ തിരികെക്കിട്ടണമെന്നാണു ഭരണസമിതിയുടെ നിലപാട്.ആസ്‌തി-ബാധ്യത തിട്ടപ്പെടുത്താനും വായ്‌പകളുടെ തിരിച്ചടവ് ഉറപ്പാക്കാനും നിക്ഷേപകര്‍ക്ക് തുക മടക്കിനല്‍കാനും സഹകരണവകുപ്പ് ബാങ്കിനെ സഹായിക്കും. ഇതിനായി സെയില്‍സ് ഓഫീസറെ നിയോഗിക്കും. നിഷ്‌ക്രിയവായ്‌പകളില്‍ ആര്‍ബിട്രേഷന്‍ നടപടികളിലേക്കു കടക്കും. വിധിയായിട്ടും നടപടിയെടുക്കാത്ത 230 കേസുകള്‍ കണ്ടെത്തിയിരുന്നു. 29 കേസില്‍ വിധി വരാനുണ്ട്. 575 കേസുകളില്‍ നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്.