
ന്യൂഡെൽഹി: പ്രശസ്ത മറാത്തി, ഹിന്ദി നടനും നിർമാതാവുമായ രമേഷ് ഡിയോ (93) അന്തരിച്ചു. മുംബൈ കോകില ബെൻ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച രമേഷ് ഡിയോ 1951 ൽ പുറത്തിറങ്ങിയ പത്ലാചി പോർ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അടുത്തതായി അഭിനയിച്ച മക്തോ ഏക് ദോല എന്ന മറാത്തി ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധനേടി. 1962 ൽ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദിചിത്രം. ആനന്ദ്, ആപ്കി കസം, പ്രേം നഗർ, മേരേ ആപ്നേ, ഫക്കീറ തുടങ്ങിയ 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190 ലേറ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടേറ സിനിമകളും ഡോക്യുമെന്ററികളും ടെലിവിഷൻ സീരിയലുകളും നിർമിക്കുകയും ചെയ്തു.നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടൻ അജിൻക്യ ഡിയോ, സംവിധായകൻ അഭിനയ് ഡിയോ എന്നിവർ മക്കളാണ്.