കോട്ടയം: അനേകരുടെ പ്രാർഥന ഫലം കണ്ടതോടെ കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. കൂടുതൽ അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നിൽക്കുന്നതായി ഡോക്ടർമാർ വിലയിരുത്തി.
കൈകാലുകളുടെ ചലനശേഷി വർധിച്ചിട്ടുണ്ട്. ഇത് അനുകൂല ഘടകമായി ഡോക്ടർമാർ കരുതുന്നു.ഇന്നലെ പകൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും രാത്രിയോടെ നില മെച്ചപ്പെട്ടു. കണ്ണുകൾ തുറന്നതോടെ ഡോക്ടർമാരും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ആരോഗ്യനില മെച്ചപെടുന്നതനുസരിച്ച് മാത്രമേ വെന്റിലേറ്റർ മാറ്റാൻ കഴിയൂ. ഇതിന് ശേഷമേ തലച്ചോറിൻ്റെ പ്രവർത്തനം വിലയിരുത്താൻ കഴിയൂ. പത്തുദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവരുമെന്നാണ് അറിയുന്നത്.ഡോക്ടർമാർ കൃത്യമായ ഇടവേളകളിൽ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. വരുന്ന 48 മണിക്കൂർ നിർണായകമാണ്. ശരീരത്തിലേറ്റ വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.