
ന്യൂഡെൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനിക കമാൻഡറായിരിക്കും ബെയ്ജിങ് ഒളിംപിക്സിൽ ദീപശിഖയേന്തുക എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി അമേരിക്ക. ഗാൽവൻ ഏറ്റുമുട്ടലിൽ പങ്കെടുത്ത് പരികേറ്റ സൈനികനെ ഉപയോഗിച്ച് ഒളിംപിക്സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനയുടെ നീക്കത്തെയാണ് അമേരിക്ക എതിർത്തത്.’2022-ലെ ഒളിംപിക്സിന്റെ ദീപശിഖയേന്തുന്നതിന് 2020-ൽ ഇന്ത്യയ്ക്കെതിരായി ആക്രമണം നടത്തുകയും ഉയ്ഗറുകൾക്കെതിരേ വംശഹത്യ നടത്തുകയും ചെയ്ത സംഘത്തിലെ സൈനികനെ നിയോഗിച്ചത് ലജ്ജാകരമാണ്.
ഇന്ത്യയുടെ പരമാധികാരത്തിനും ഉയ്ഗുറുകളുടെ സ്വാതന്ത്ര്യത്തിനും അമേരിക്ക പിന്തുണ നൽകുന്നത് തുടരും’, യുഎസ് സെനറ്റ് അംഗം ജിം റിസ്ച് ട്വീറ്റ് ചെയ്തു.ഇന്ത്യ-ചൈന അതിർത്തിയായ ഗാൽവൻ താഴ്വരയിൽ 2020 ജൂണിൽ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡർ ക്വി ഫബാവോ ആയിരിക്കും ഒളിംപിക്സിൽ ദീപശിഖയേന്തുന്നതെന്ന് ഗ്ലോബൽ ടൈംസ് ഉൾപ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗാൽവൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ ഇയാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാലുതവണ ഇയാൾ ദേശീയ സ്കേറ്റിങ് ചാമ്പ്യനായിരുന്നെന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.ഗാൽവൻ താഴ്വവരയിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാൽ തങ്ങൾക്കുണ്ടായ സൈനിക നഷ്ടം എത്രയെന്ന് വെളിപ്പെടുത്താൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. നാൽപതോളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.