കൊച്ചി: വിശുദ്ധ കുർബാന മദ്ധ്യേ ഫാ. ആന്റണി തറേക്കടവിൽ നടത്തിയ വചനപ്രഘോഷണത്തിന് അദ്ദേഹത്തിനെതിരായി പോലീസ് കേസ് രജിസ്റ്റർ ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് എക്‌ലേഷ്യ യൂണിറ്റഡ് ഫോറം. തലശ്ശേരി അതിരൂപതയിലെ മണിക്കടവ് സെന്റ് തോമസ് ദൈവാലയത്തിൽ വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് പോലീസ് കേസെടുത്തത്.
ഇന്ത്യൻ ഭരണഘടന ഒരു പൗരന് അനുവദിച്ചിരിക്കുന്ന മൗലീകമായ അവകാശങ്ങളുടെ മേലുള്ള നഗ്നമായ ലംഘനമാണ് ഇതിലൂടെ പോലീസ് നടത്തിയിരിക്കുന്നതെന്ന് ഫോറം അഭിപ്രായപ്പെട്ടു. താൻ വിശുദ്ധ കുർബാന അർപ്പിക്കുന്ന ദൈവാലയത്തിനുള്ളിൽ വിശ്വാസികളോട് സംസാരിക്കുന്ന വൈദീകൻ തങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളിൽ നൽകുന്ന ഉപദേശങ്ങൾ അവരുടെ ആത്മീയമായ ഉന്നമനം ലക്ഷ്യമാക്കി നൽകുന്നതാണ്.
മറ്റു മതങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ പോലും അവ സാധുദ്ദേശത്തോടെ പറയുവാനും ബോധവത്കാരണം നടത്തുവാനുമുള്ള അവകാശം ആർക്കും നിഷേധിക്കുവാൻ സാധിക്കാത്തതാണ്.മറ്റു മതങ്ങളുമായി ബന്ധപ്പെട്ട പരാമർശനങ്ങൾ പ്രസംഗത്തിലുണ്ടായി എന്നതിന്റെ പേരിൽ ഫാ. ആന്റണി തറേക്കടവിലിന്റെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം 153 അനുസരിച്ചു പോലീസ് രജിസ്റ്റർ ചെയ്ത നടപടികൾ പിൻവലിക്കണമെന്ന് എക്‌ലേഷ്യ യൂണിറ്റഡ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെയർമാൻ റവ. ഡോ. ജോൺസൺ തേക്കടയിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. ഷീബ തരകൻ, ജനറൽ സെക്രട്ടറി അഡ്വ. സോണു അഗസ്റ്റിൻ, പ്രൊഫ. ചാക്കോ കാളംപറമ്പിൽ, കെ. ബാലസുബ്രമണ്യം, ഡോ. ജോർജ് വർഗീസ് കൂത്താട്ടുകുളം, കെ. വി. വർഗീസ് വാളകം തുടങ്ങിയവർ പ്രസംഗിച്ചു.