പീരുമേട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞു വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവർന്നതു തന്ത്രപരമായി. കേസിലെ പ്രതികൾ പോലീസിന്റെ പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), കരിന്തരുവി ചപ്പാത്ത് ഹെവൻവാലി തോട്ടത്തിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്.തമിഴ്നാട് കന്പത്തു സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറും ഏലപ്പാറ സ്വകാര്യ ക്ലിനിക്ക് ഉടമയുമായ ഡോ. കനിമലറിനെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ പ്രതികൾ തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ പക്കലുണ്ടായിരുന്ന 50,000 രൂപ കവർന്നു.
വാടകയ്ക്ക് എടുത്ത കാറിൽ ഏലപ്പാറയിലെ ക്ലിനിക്കിലെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് അവിടുത്തെ ഒരു ജീവനക്കാരനെയുംകൂട്ടി കന്പത്ത് എത്തിയ പ്രതികൾ തിരുവനന്തപുരത്തുനിന്ന് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി. ഡോക്ടറുടെ പേരിൽ കേസുണ്ടെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെടുകയായിരുന്നു.ജീവനക്കാരെയും ഡോക്ടറെയും ഇവരുടെ വാഹനത്തിൽ കയറ്റി കുമളിയിൽ എത്തിച്ചു.
ഡോക്ടറുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ വാങ്ങിച്ച ശേഷം ഇരുവരെയും കുമളിയിൽ ഇറക്കി വിട്ടു. ഇതോടെ കബളിക്കപ്പെട്ടതു മനസിലാക്കിയ ഡോക്ടർ പീരുമേട് ഡിവൈഎസ്പി സനിൽ കുമാറിനു പരാതി നല്കിയതിനെത്തടർന്ന് ഡിവൈഎസ്പിയുടെ സ്ക്വാഡ് സാം കോരയുടെ ചപ്പാത്തിലെ വീട്ടിൽനിന്നും ഇരുവരെയും പിടികൂടുകയായിരുന്നു.