കൊച്ചി: കൊറോണ വ്യാപനത്തിന്റെ പേരിൽ സംസ്ഥാനത്ത് തീയറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ചകളിലെ അടച്ചിൽ ഉത്തരവും സി കാറ്റഗറിയിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ മുഴുവൻ തീയറ്ററുകളും അടയ്ക്കാനുള്ള ഉത്തരവും ചോദ്യം ചെയ്താണ് ഹർജി.രൂക്ഷമായ കൊറോണ വ്യാപനം കണക്കിലെടുത്ത് ഇന്ന് മുതലാണ് തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കാൻ നിർദ്ദേശമുണ്ടായത്. രണ്ടാഴ്ചത്തെ ഞായറാഴ്ച ലോക്ഡൗണിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ തീയറ്ററുകളും അടയ്ക്കാൻ നിർദ്ദേശമുണ്ട്.തിരുവനന്തപുരത്ത് മദ്യശാലകൾ ഉൾപ്പടെ തുറന്നിരിക്കുമ്പോൾ തീയറ്ററുകൾ അടപ്പിച്ചതിനെതിരേ സിനിമാ മേഖലയിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ഫിയോക് കോടതിയെ സമീപിച്ചത്.അടുത്തിടെ റിലീസായ ഉണ്ണി മുകുന്ദൻ ചിന്ത്രം മേപ്പടിയാൻ, പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം എന്നീ സിനിമകൾക്കാണ് തീയറ്ററുകൾ പൂട്ടിയത് വലിയ തിരിച്ചടിയുണ്ടാക്കിയത്.