പെരുമ്പാവൂർ: ചേലക്കുളത്ത് വൻ മയക്കുമരുന്ന് വേട്ട. വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചര കിലോ കഞ്ചാവും 2 കിലോ ഹാഷിഷ് ഓയിലും 300 ഗ്രാം എം.ഡി.എം.എയും പിടികൂടി. പെരുമ്പാവൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ് പിടിയിലായതെന്നാണ് സൂചന. റെയ്ഡിഡിന് ഉദ്യോഗസ്ഥർ എത്തിയതോടെ സംഘത്തലവൻ ഫോൺ ഓഫ് ചെയ്ത് മുങ്ങി. നിരവധി വിദ്യാർഥികളെ ചോദ്യം ചെയ്തെങ്കിലും മൂന്നു പേർക്കാണ് സംഭവവുമായി നേരിട്ട് ബന്ധമുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പെരുമ്പാവൂർ ചേലക്കുളത്തെ കോളജിന് സമീപത്തുള്ള മുറിയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പിടിയിലായവർ മയക്കുമരുന്ന് സൂക്ഷിപ്പുകാരാണെന്നാണ് വിവരം. മുൻ പഞ്ചായത്ത് അംഗത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്.ആന്ധ്രയിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് റെയിൽവേ പോലീസ് 8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ്കടത്തിനെ പറ്റി ലഭിച്ച രഹസ്യവിവരത്തേ തുടർന്ന് കോയമ്പത്തൂരിൽ നിന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും ട്രെയ്നിൽ കയറിയിരുന്നു. ഇത് മനസിലാക്കി കഞ്ചാവ് കടത്തുകാർ ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചേലക്കുളത്തെ റെയ്ഡിൽ കലാശിച്ചത്. മുഖ്യപ്രതിയുടെ ഫോൺ നമ്പർ ലഭിച്ചതോടെ ഇയാളും സംഘവും എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് വൈകിട്ടാണ് റെയ്ഡ് നടന്നത്.